ബാങ്കോക്കിലെ പബിൽ വൻ തീപിടിത്തം; 27 മരണം, 63 പേർക്ക് പരിക്ക്
തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ തിരക്കേറിയ പബിലുണ്ടായ വൻ അഗ്നിബാധയിൽ 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി എപി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബാങ്കോക്കിന്റെ വടക്കൻ മേഖലയിലുള്ള നാ ലാഡ്പ്രാവോ പബിലാണ് തീപിടുത്തമുണ്ടായത്.
പബിന്റെ മുൻവശത്തെ പ്രധാന കവാടത്തിലൂടെ വലിയ രീതിയിൽ തീയും പുകയും ഉയരുന്നതും, ആളുകൾ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീപിടുത്തമുണ്ടായ ഉടൻ തന്നെ പബിലെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതായും കനത്ത കറുത്ത പുക കെട്ടിടത്തിനുള്ളിൽ നിറഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സ്റ്റേജിനു സമീപമുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടതെന്നാണ് വിവരം. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും വലിയൊരു സ്ഫോടനത്തോടെ പുക കെട്ടിടത്തിലുടനീളം വ്യാപിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ പബിന്റെ പിൻവശത്തുള്ള ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയതെന്ന് സംഭവസ്ഥലം സന്ദർശിച്ച തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ 63 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ബാങ്കോക്ക് ഗവർണർ ഛാഡ്‌ചാർട്ട് സിത്തിപുന്ത് അറിയിച്ചു.
പലരുടെയും പക്കൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്നതും, ചിലർ അബോധാവസ്ഥയിലായതും കാരണം മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയത്. പബിനുള്ളിലെ ഫർണിച്ചറുകളും മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിയമർന്നു. കെട്ടിടത്തിനുള്ളിൽ തീപിടിക്കാൻ സാധ്യതയുള്ള അലങ്കാര വസ്തുക്കൾ ഉപയോഗിച്ചതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.