‘നോ ഐ.ഡി നോ എൻട്രി’ കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. 23 വയസ് എന്ന നിബന്ധന കർശനമാക്കാൻ ചർച്ച. കർണാടക മോഡൽ നടപ്പാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ‘നോ ഐ.ഡി നോ എൻട്രി’ എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഫയൽ നിലവിൽ മുഖ്യമന്ത്രിക്ക് മുന്നിലാണുള്ളത്.
പ്രായപൂർത്തിയാകാത്തവർ മദ്യശാലകളിൽ പ്രവേശിക്കുന്നത് തടയാൻ താഴെ പറയുന്ന നിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. കൃത്യമായ തിരിച്ചറിയൽ രേഖകൾ (ഗവൺമെന്റ് അംഗീകൃത പ്രായം തെളിയിക്കുന്ന രേഖ) ഇല്ലാത്ത ഒരാളെയും പബ്ബുകളിലോ ബാറുകളിലോ ഇനിമുതൽ പ്രവേശിപ്പിക്കാൻ പാടില്ല.
പ്രവേശന കവാടത്തിലും, അതോടൊപ്പം മദ്യം ഓർഡർ ചെയ്യുന്ന സമയത്തും കർശനമായ പ്രായപരിശോധന നടത്തണം. കവാടങ്ങളിലെ സിസിടിവി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കണം. ഇവയിലെ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചുവെക്കുകയും വേണം.
നിയമലംഘനം നടത്തിയാൽ ബാർ ഉടമകൾ, മാനേജർമാർ, ലൈസൻസ് കൈവശമുള്ളവർ എന്നിവർക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കും. കർശന നടപടിയുമായി പോലീസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, സിറ്റിസൺ ഗ്രൂപ്പുകൾ എന്നിവരുമായി സഹകരിച്ച് നിയമം കർശനമായി നടപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ഭാവിയും പണയം വെച്ചുകൊണ്ട് വാണിജ്യ ലാഭം കൊയ്യാൻ ആരെയും അനുവദിക്കില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.