'അമ്മ'യെ അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
കൊച്ചി: 'അമ്മ' സംഘടന ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റി. ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്. രമേഷ് പിഷാരടിയാണ് കൺവീനർ. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ.
നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്നത് അഡ്ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടൻ ജഗദീഷാണ് അഡ്ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
രാജി വച്ച ഭരണസമിതിക്ക് സംഘടനാപരമായ പാളിച്ചകള്‍ ഉണ്ടായെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. കണക്കുകള്‍ കൃത്യമായി ക്രമീകരിക്കാന്‍ കഴിഞ്ഞില്ല. തിരിമറി നടന്നിട്ടില്ല, പക്ഷേ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. അംഗങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കങ്ങള്‍, അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്കു മുന്നില്‍ മോശമായ പ്രതിച്ഛായ സൃഷ്ടിച്ചു. അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുന്‍പ് തന്നെ അംഗങ്ങളുടെ വികാരം മനസ്സിലായി. ഭരണസമിതി രാജിവച്ച് ഒഴിഞ്ഞു. സ്ത്രീകള്‍ എന്ന നിലയ്ക്കുള്ള പരാജയം ഉണ്ടായിട്ടില്ല. വ്യക്തിപരമായി എല്ലാവരും നന്നായി പ്രവര്‍ത്തിച്ചവരാണ് – ജഗദീഷ് പറഞ്ഞു.
തനിക്ക് ഇന്ന് കുറച്ചെങ്കിലും നീ കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയാന്‍ സാധിച്ചുവെന്നും അന്‍സിബ ഹസന്‍ പ്രതികരിച്ചു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താന്‍ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനമുണ്ടെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.