ഗ്രാമീണ ഇന്ത്യയുടെ തപാൽമുഖം മാറുന്നു; അസമിൽ ഡ്രോൺ വിപ്ലവം
ഗോഹട്ടി: അസമിലെ ഗ്രാമീണ മേഖലകളിൽ തപാൽ വിതരണത്തിന് ഡ്രോണുകളെത്തുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റോഡ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഇപ്പോൾ തപാൽ സാമഗ്രികളുടെ വിതരണത്തിന് മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്. ഇതു ചുരുക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും പുതിയ സംവിധാനത്തിനു കഴിയും. വിതരണത്തിനു രണ്ടു മണിക്കൂർ വരെ വേണ്ട ഇടങ്ങളിൽ ഏഴ് മിനിറ്റ് കൊണ്ട് എത്താനാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഡ്രോൺ സാങ്കേതികവിദ്യയുടെ സഹായത്തോടെ മരുന്നുകൾ, സർക്കാർ രേഖകൾ, വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയ അത്യാവശ്യ വസ്തുക്കളും കൂടുതൽ വേഗത്തിൽ ജനങ്ങളിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തസാഹചര്യങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെടുമ്പോൾ ഡ്രോണുകൾ വലിയ സഹായമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഡിജിറ്റൽ ഭരണസംവിധാനവും സ്മാർട്ട് ലോജിസ്റ്റിക്സ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സേവനം വിജയകരമാകുന്ന പക്ഷം അസമിലെ കൂടുതൽ ജില്ലകളിലേക്കും പിന്നീട് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.