രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 768 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 15.31 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 768 മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 15,31,669 ആയി ഉയര്‍ന്നു. 34193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.നിലവില്‍ 509447 പേരാണ് ചികിത്സയിലുള്ളത്. 988029 പേര്‍ രോഗമുക്തരായിട്ടുണ്ട്. 64.24 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.ഇന്നലെ മാത്രം 4,08,855 സാമ്പിളുകള്‍ രാജ്യമൊട്ടാകെ പരിശോധിച്ചു. 1,77,43,740 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.
ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും രോഗികളെക്കാള്‍ കൂടുതല്‍ പേർ രോഗമുക്തരായി.
24 മണിക്കൂറിനിടെ 10,333 പേര്‍ക്ക് രോഗം ഭേദമായി. കർണാടകയിൽ 5000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2000 കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1056 രോഗബാധിതർ ഉണ്ടായി