ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ; കേസ് നാളെ പരിഗണിക്കും
ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ. ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ അനുവാദം നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി. കേസ് നാളെ പരിഗണിക്കും.
ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് നാളെ കേസ് പരിഗണിക്കും. ഈ മാസം 30 31 തീയതികളിൽ ആണ് സെലക്ഷൻ ട്രയൽസ് നടക്കുന്നത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനും പാർശ്വവൽക്കരിക്കുന്നതിനോ ഉള്ള ഒരു കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ വിമർശനം നടത്തിയായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നൽകിയത്.
സെലക്ഷൻ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേൽനോട്ടത്തിൽ ട്രയൽസിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ നയത്തെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമർപ്പിച്ച ഹർജിയിൽ ആയിരുന്നു നിർണായക ഉത്തരവ് ഉണ്ടായത്. പാരീസ് ഒളിമ്പിക്സിൽ അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ ദേശീയ നാണക്കേട് എന്ന് റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരാമർശത്തെയും ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു.