ലിവർപൂളിന്റെ ഓഹരി വാങ്ങാൻ ജെഫ് ബെസോസും ലക്ഷ്മി മിത്തലിന്റെ മരുമകനും, പ്രഖ്യാപനം ഉടൻ
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ എഫ്സിയുടെ ഓഹരി സ്വന്തമാക്കാൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സംരംഭകനായ അമിത് ഭാട്ടിയയും അടങ്ങുന്ന കൺസോർഷ്യം. ക്ലബ്ബിന്റെ ഏകദേശം മൂന്നിലൊന്ന് ഓഹരികൾ വാങ്ങാനാണ് ശ്രമം. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പുമായി ഏകദേശം ഒരു ബില്യൺ ഡോളറിന്റെ കരാറിനാണ് ഈ കൺസോർഷ്യം ശ്രമിക്കുന്നത്. ഓഹരിക്കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് പുതിയ നിക്ഷേപകർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. ലിവർപൂളിന്റെ വിപണി മൂല്യം വൻതോതിൽ ഉയർത്തുകയാണ് ലക്ഷ്യം. കരാറിലൂടെ ക്ലബ്ബിന്റെ മൂല്യം ഏകദേശം 6 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ക്ലബ്ബിന്റെ ഭാവി വികസനത്തിനും പുതിയ സാമ്പത്തിക നിക്ഷേപങ്ങൾക്കും ഈ ഇടപാട് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷ. ഫേസ്ബുക്കിന്റെ സഹസ്ഥാപകനായ എഡ്വാർഡോ സാവെറിനും ഈ നിക്ഷേപക സംഘത്തിലുണ്ട്.
അമിത് ഭാട്ടിയയുടെ നേതൃത്വത്തിൽ ഒരു കൺസോർഷ്യം ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് വക്താവ് അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.
അമിത് ഭാട്ടിയ, അയ്ബി ക്യാപിറ്റൽ (AyBe Capital) എന്ന സ്ഥാപനത്തിലൂടെയാണ് വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സഹ ഉടമയായും ഡയറക്ടറായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലിന്റെ മരുമകനാണ് അമിത് ഭാട്ടിയ. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ 75% ഓഹരികൾ സ്വന്തമാക്കിയിട്ടുള്ളത് മിത്തൽ കുടുംബമാണ്. ജെഫ് ബെസോസ് തന്റെ വ്യക്തിപരമായ താൽപ്പര്യത്തിന്റെ ഭാഗമായാണ് ഈ നിക്ഷേപത്തിലേക്ക് കടന്നുവരുന്നതെന്നാണ് വിവരം.