ഗതാഗതമേഖലയിൽ പുതുചരിത്രം; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല, അഭിമാനമാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ഇത് കെഎസ്ആര്‍ടിയിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില്‍ സര്‍ക്കാര്‍ തുക വേണ്ടെന്ന് കെഎസ്ആര്‍ടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രിയദര്‍ശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍.
വനിതകളുടെയും ട്രാൻസ്ജെൻഡേഴ്സിന്റെയും പ്രതിനിധികൾക്ക് സീറോ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകൾ, വിദ്യാർഥിനികൾ, ജീവനക്കാർ, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് യാത്ര സൗജന്യമാക്കിയാൽ ഇത്ര രൂപ മാറ്റി വെയ്ക്കാൻ കഴിയുമെന്ന് പല സ്ത്രീകളും തന്നോട് പറഞ്ഞു. അങ്ങനെ നീക്കിയിരിക്കുന്ന പണം എന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഉണ്ട്. താൻ പറഞ്ഞത് KSFE യിൽ ചിട്ടി ചേരാനാണ്. അങ്ങനെയൊരു സേവിങ്സ് സ്ത്രീകൾക്ക് ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
സര്‍ക്കാരിനെ സംബന്ധിച്ച് ഇത് അഭിമാനനിമിഷമാണ്. അധികാരത്തിലെത്തിയിട്ട് ഒരു മാസമാകുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ പറ്റിയ ചാരിതാര്‍ഥ്യത്തിലാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.