രാജ്യത്ത് കൊവിഡ് വാക്‌‌സിന്റെ വില നിശ്ചയിച്ചു, സ്വകാര്യ ആശുപത്രികളിൽ വില 250 രൂപ

0

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് ധാരണയായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും. വാക്‌സിന്‍ നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയശേഷമാണ് നിരക്ക് തീരുമാനിച്ചത്.

സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ നൂറ് രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തത വരുത്തി. ഗുജറാത്തിലെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 250 രൂപ ഈടാക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അറുപത് വയസ് കഴിഞ്ഞവര്‍ക്കും നാല്‍പത്തിയഞ്ച് വയസ് കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇരുപത്തിയേഴ് കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. കൊവിന്‍ ആപ് മുഖേനയായിരിക്കും വാക്‌സിനേഷനുള്ള രജിസ്ട്രേഷനെന്നാണ് സൂചന.