സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം
സുരക്ഷിതമായ നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മോട്ടോർ വാഹനങ്ങളേക്കാൾ റോഡുകളിൽ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കാണെന്നും കോടതി നിരീക്ഷിച്ചു.
നടപ്പാതകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കുമുള്ള നിയമപരമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d), ആർട്ടിക്കിൾ 21 എന്നിവയുടെ പരിധിയിൽ വരുന്നതാണ് നടക്കാനുള്ള അവകാശം എന്ന് കോടതി ചൂണ്ടിക്കാട്ടി.
റോഡുകളുണ്ടാകുമ്പോൾ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് നഗരവികസന അതോറിറ്റികൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവരുടെ കടമയാണ്.
നടപ്പാതകളുടെ അഭാവം മൂലം അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നിയമപരമായ പരിഹാരങ്ങൾ തേടാനും ഉത്തരവാദികളായ അധികാരികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും അവകാശമുണ്ട്. ഇത് മോട്ടോർ വാഹന നിയമത്തിന് പുറമെയുള്ള പ്രത്യേക നിയമപരമായ പരിഹാരമായിരിക്കും.
മനുഷ്യൻ ചക്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപേ നടക്കാൻ തുടങ്ങിയവനാണെന്നും എന്നാൽ നഗരഭരണ സംവിധാനങ്ങൾ മോട്ടോർ വാഹനങ്ങൾക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കോടതി പറഞ്ഞു. വാഹനങ്ങൾ ഉള്ളവർക്ക് മാത്രം റോഡുകളിൽ കുത്തകാവകാശം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
റോഡപകടത്തിൽ അഞ്ചുവയസ്സുകാരൻ മരിച്ച കേസിൽ മോട്ടോർ അപകട ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ച നഷ്ടപരിഹാരം കുറച്ച ഹൈക്കോടതി നടപടി തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി ഉണ്ടായത്. അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി കുറച്ച നഷ്ടപരിഹാര തുക സുപ്രീം കോടതി 11,44,628 രൂപയായി വർദ്ധിപ്പിക്കുകയും രണ്ട് മാസത്തിനകം നൽകാൻ ഉത്തരവിടുകയും ചെയ്തു.