താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരമായി കേന്ദ്രം അവതരിപ്പിച്ച പദ്ധതിയാണിത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ദിവസക്കൂലി 300 രൂപ മുതൽ 409 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. സിക്കിമിലെ ചില ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക നിരക്കായ 450 രൂപയും നിശ്ചയിച്ചു.
അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, അസം, ത്രിപുര, സിക്കിം, പശ്ചിമ ബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂലിയിൽ 15 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടാകുന്നത്.
ഏറ്റവും ഉയർന്ന കൂലി നിരക്കായ 409 രൂപയുള്ള ഹരിയാനയിൽ വെറും 2.25 ശതമാനത്തിന്റെ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്ന് ശതമാനമോ അതിൽ താഴെയോ മാത്രമാണ് വർദ്ധനവ്.
ഗുജറാത്ത്, മണിപ്പൂർ, മിസോറാം, രാജസ്ഥാൻ, ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക്, മേഘാലയ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, സിക്കിം, അസം, ത്രിപുര, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് (നോൺ-ഷെഡ്യൂൾഡ് മേഖലകൾ), അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ 21 സംസ്ഥാനങ്ങളിൽ ദിവസക്കൂലി 300 രൂപയായി നിശ്ചയിച്ചു.
തെലങ്കാന 308 രൂപ, ആന്ധ്രാപ്രദേശ് 312 രൂപ, മഹാരാഷ്ട്ര 317 രൂപ, ദാദ്ര ആൻഡ് നഗർ ഹവേലി - ദാമൻ ആൻഡ് ദിയു 340 രൂപ, തമിഴ്‌നാട് 345 രൂപ, പുതുച്ചേരി 347 രൂപ, ആൻഡമാൻ ആൻഡ് നിക്കോബാർ (ആൻഡമാൻ ജില്ല) - ലക്ഷദ്വീപ് എന്നിവടങ്ങളിൽ 348 രൂപ വീതം, പഞ്ചാബ് 360 രൂപ, ആൻഡമാൻ ആൻഡ് നിക്കോബാർ (നിക്കോബാർ ജില്ല) 367 രൂപ, ഹിമാചൽ പ്രദേശ് (ഷെഡ്യൂൾഡ് മേഖലകൾ) 375 രൂപ, കർണാടക 382 രൂപ, കേരളം 401 രൂപ, ഗോവ 406 രൂപ. സിക്കിമിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളായ നാഥാങ്, ലാചുങ്, ലാച്ചെൻ എന്നിവിടങ്ങളിൽ 450 രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂലി നിരക്കുകൾ.
ഈ നിയമത്തിലെ സെക്ഷൻ 10 പ്രകാരം പുതിയ വിബിജി റാം ജി പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളികളുടെ കൂലി നിശ്ചയിക്കാൻ അധികാരം കേന്ദ്രസർക്കാരിനാണ്. ഈ നിരക്ക് തീരുമാനിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം ഇല്ല. പുതിയ നിയമപ്രകാരം നിശ്ചയിക്കുന്ന കൂലി, 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷൻ 6 അനുസരിച്ച് നിലവിലുള്ള കൂലി നിരക്കിനേക്കാൾ കുറയാൻ പാടില്ലെന്നും നിയമം അനുശാസിക്കുന്നുണ്ട്.
പ്രധാന സവിശേഷതകൾ
- 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്ലാ തൊഴിൽ മേഖലകളിലും വേതന നിരക്ക് വർദ്ധിപ്പിച്ചു.
- 21 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഭരണപരമായ യൂണിറ്റുകളെയും പുതിയ 300 രൂപ എന്ന അടിസ്ഥാന വേതന നിരക്കിലേക്ക് ഉയർത്തി.
- ദേശീയതലത്തിൽ വിജ്ഞാപനം ചെയ്യപ്പെട്ട ശരാശരി വേതനം , തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുണ്ടായിരുന്ന പ്രതിദിനം 298.8 രൂപ എന്നതിൽ നിന്നും വിബിജി റാം ജിയ്ക്ക് കീഴിൽ പ്രതിദിനം 327.4 രൂപയായി ഉയർത്തി. ഇത് പ്രതിദിനം ശരാശരി 28.6 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്.
- രാജ്യത്തുടനീളമുള്ള ശരാശരി ശതമാന വർദ്ധനവ് 10 ശതമാനത്തിലധികമാണ്.