അമേരിക്കയും ഖത്തറും ഇടപെട്ടു, ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ
ഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട്. പ്രാദേശിക സമയം നാല് മുതൽ വെടി നിർത്തൽ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടി നിർത്തൽ നടപ്പാക്കിയത്. അതേസമയം, ഹോർമുസിൽ നിർദേശങ്ങൾ പുറത്തിറക്കി ഇറാൻ രംഗത്തെത്തി.
കപ്പലുകൾ കടന്നു പോകാൻ അപേക്ഷ നൽകണം എന്ന് ഇറാന്റെ ഹോർമുസ് അതോറിറ്റിട്ടി അറിയിച്ചു. 48 മണിക്കൂർ മുമ്പ് റൂട്ട് ഉൾപ്പടെ വിവരങ്ങൾ നൽകണം. മൈനുകളും, കൂട്ടിയിടി സാധ്യതയും കാരണമാണ് നിയന്ത്രണമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാനെ പ്രകോപിപ്പിച്ചത് ഇസ്രായേൽ തീവ്ര വലതുപക്ഷ മന്ത്രി ഇതാമീർ ബെൻഗഫിർ ലേബനൻ ചുട്ടെരിക്കണം എന്ന പ്രസ്താവനയാണെന്നും ഇസ്രായേലിന് വേണ്ടത് സ്ഥിരമായ യുദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
സമീപകാലത്തുണ്ടായ യുദ്ധം ഇറാന്‍റെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.