കോവിഡിനെതിരെ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ച വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് പഠനം
ലണ്ടൻ: ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് പഠനം. ആറു കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്താനൊരുങ്ങുകയാണ് ഓക്‌സഫോഡ് സര്‍വ്വകലാശാല.
മറ്റ് ശാസ്ത്രജ്ഞരുടെ കര്‍ശനമായ അവലോകനത്തിന് ഇതുവരെ പഠനം വിധേയമായിട്ടില്ല. അതിനായി പ്രാഥമിക കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഗ്രൂപ്പ് ഗവേഷകരുമായും ജെന്നറ്റ് ഗ്രൂപ്പുമായും ചേര്‍ന്ന് ഗവേഷണം നടത്തുന്നതിനെ കുറിച്ച് ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാതാവായ ആസ്ട്രാസെനേക്കാ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
ഒരൊറ്റ ഷോട്ട് വാക്‌സിന്‍ നല്‍കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ വൈറസിനെതിരെ ആന്റിബോഡികള്‍ വികസിപ്പിച്ചതായും 28 ദിവസത്തിനുള്ളില്‍ എല്ലാ സംരക്ഷിതആന്റിബോഡികളും വികസിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല വാക്‌സിന്‍ കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാവേണ്ടിയിരുന്ന പരിക്കുകള്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
എന്നാൽ കുരങ്ങുകളില്‍ പരീക്ഷിച്ച പല വാക്‌സിനുകളും മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തില്‍ വന്‍ പരാജയമായിരുന്നു. ലോകമാകമാനമായി 100 ലധികം കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്.