വന്ദേഭാരത് രണ്ടാംഘട്ടത്തിലും പങ്കാളികളായി എയർ ഇന്ത്യയിലെ മലയാളി സംഘം
കോവിഡിനെ ഒട്ടും ഭയക്കാതെ പ്രവാസികൾക്കായി പൂർണ്ണ മനസോടെ പ്രവാസികൾക്കായി സേവനം ചെയ്ത് എയർ ഇന്ത്യയിലെ മലയാളി നാൽവർ സംഘം. അതെ ഞായറാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലും ഇവരുണ്ടായിരുന്നു. അബുദാബിയിൽനിന്ന് സംസ്ഥാനത്തേക്കുള്ള ആദ്യവിമാനമാണിത്. 180 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.
കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ മലപ്പുറം കാളികാവിലെ റസീന, കണ്ണൂർ സ്വദേശി വിനീത്, മണ്ണാർക്കാട് സ്വദേശി റഊഫ്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവർ വന്ദേഭാരത് രണ്ടാംഘട്ടത്തിലും പങ്കാളികളായി.
ആദ്യയാത്രയ്ക്കുശേഷമുള്ള കോവിഡ് പരിശോധന നെഗറ്റീവ് ആയതോടെയാണ് ഇവർ വീണ്ടും രംഗത്തിറങ്ങിയത്. രണ്ടു ഘട്ടങ്ങളിലായാണ് കോവിഡ് പരിശോധന നടത്തിയത്. മലയാളികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ദൗത്യം നിറഞ്ഞമനസ്സോടെയാണ് നാലംഗസംഘം ഏറ്റെടുത്തത്. യാത്ര കഴിഞ്ഞെത്തിയശേഷം വെവ്വേറെ ഫ്ലാറ്റുകളിൽ ക്വാറന്റീനിൽ കഴിയുകയാണിവർ. പരിശോധനാഫലം നെഗറ്റീവായാൽ എയർ ഇന്ത്യയുടെ നിർദേശപ്രകാരം ഇവർ വീണ്ടും ജോലിക്കെത്തും.