കേരളം ഇനി വി ഡി സതീശന്‍ നയിക്കും; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്
വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ജയറാം രമേശിന്‍റെ അധ്യക്ഷതയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി പാർട്ടി ദേശീയ നേതൃത്വത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസിന്‍റെ കേരളത്തിലെ നിയമസഭാ കക്ഷി നേതാവായി വി.ഡി. സതീശനെ തീരുമാനിച്ചിരിക്കുകയാണെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം മാത്രമേ ഉണ്ടാകൂ എന്നും, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്നും ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവരും ജയ്‌റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.