വിജയ് കനിഞ്ഞു, തമിഴ്നാട്ടിലെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിന്
ചെന്നൈ: തമിഴ്നാട്ടിൽ രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ. കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി വിജയ്‌യെ സെക്രട്ടേറിയറ്റിൽ എത്തി കണ്ടതിനു പിന്നാലെയാണ് തീരുമാനം. വിജയ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവീൺ ചക്രവർത്തി സ്ഥാനാർഥിയാവും എന്നാണ് വിവരം.
എഐഎഡിഎംകെ എംപി ആയിരുന്ന സി.വി. ഷൺമുഖം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനു പിന്നാലെ രാജ്യസഭാ അംഗത്വം രാജിവച്ചിരുന്നു. ഇതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഈ സീറ്റ് ടിവികെയ്ക്ക് വിജയിക്കാൻ കഴിയുമായിരുന്നു. പാർലമെന്‍റിൽ അക്കൗണ്ട് തുറക്കാനുള്ള അവസരം കൂടിയാണ് കോൺഗ്രസിനായി വിജയ് വിട്ടുകൊടുത്തത്.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ബുധനാഴ്ച നേരിട്ടെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. പിന്നാലെയാണ് വിജയ്‌യുടെ പ്രഖ്യാപനം എത്തിയത്. കോൺഗ്രസിന് വലിയ നേട്ടമാണ് ടിവികെ സഖ്യത്തിലൂടെയുണ്ടായത്. വർഷങ്ങളായി തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസിന് ഇടമില്ലായിരുന്നു. ടിവികെ സഖ്യത്തിലൂടെ രണ്ട് മന്ത്രി സ്ഥാനമാണ് ടിവികെയ്ക്ക് ലഭിച്ചത്. അതിനു പുറമേയാണ് രാജ്യസഭാ സീറ്റും ലഭിക്കുന്നത്.