
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിക്ക്ഏത് ഏജൻസി അന്വേഷിക്കണമെന്നു ആവശ്യപ്പെടാനാകില്ല എന്നതാണ് കോടതി തീരുമാനം. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നും ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമുള്ള ദിലീപിന്‍റെഹർജിയാണ് കോടതി തള്ളിയത്. കീഴ്‌ക്കോടതി വിചാരണയ്ക്കായി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണു ദിലീപിന്‍റേതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.ഒന്നാം പ്രതിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു തന്നെ കേസിൽ കുടുക്കിയതെന്ന് വാദവും കോടതി തള്ളി. ദിലീപിന്‍റെ അമ്മയും നേരത്തെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17ന് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുന്ന വഴിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്.