ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ നഷ്ടമായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത‍്യ തിരിച്ചടി നൽകിയപ്പോൾ ജീവൻ പൊലിഞ്ഞ ജവാന്മാരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ.
ഡൽഹിയിലെ ഇന്ത‍്യ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന ദേശീയ യുദ്ധസ്മാരകത്തിൽ ജീവൻ നഷ്ടമായ സൈനികരുടെ പേരുകൾ ആലേഖനം ചെയ്തു.
5 കരസേന ഉദ‍്യോഗസ്ഥരുടെയും ഒരു വ‍്യോമസേന ഉദ‍്യോഗസ്ഥന്‍റെയും പേരാണ് പുറത്തു വിട്ടിരിക്കുന്നത്. ദേശീയ യുദ്ധസ്മാരകത്തിന്‍റെ ഔദ‍്യോഗിക വെബ്സൈറ്റിൽ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയിലാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത‍്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയതെങ്കിലും മരണപ്പെട്ട സൈനികരുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നില്ല.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ , ലാൻസ് നായിക് ദിനേശ് കുമാർ, മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, സർജന്‍റ് സുരേന്ദ്ര കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
2025 ഏപ്രിൽ മാസം 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നൽകാനായിരുന്നു ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാകിസ്ഥാനിലെയും പാക് അധിന കശ്മീരിലെയും ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഒൻപത് ഭീകരതാവളങ്ങൾ തകർക്കാൻ കഴിഞ്ഞിരുന്നു. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളുടെ പരിശീലന കേന്ദ്രങ്ങളടക്കമാണ് ഇന്ത്യ ആക്രമിച്ചത്.