മതനിന്ദ ആരോപിച്ച് പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു
പാരിസ്: മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. സാമുവേൽ പാറ്റിയെന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാരിസിലെ കോൺഫ്ലാൻസ് സെന്റ് ഹൊണറീൻ എന്ന പ്രദേശത്തെ സ്കൂളിനു സമീപമാണ് അധ്യാപകൻ ആക്രമിക്കപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഒരു മാസം മുൻപ് സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് ആരോപിച്ച് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് സാമുവേൽ മതനിന്ദ നടത്തിയെന്നായിരുന്നു ആരോപണം.
ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഫ്രഞ്ച് തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഭീകരര്‍ വിജയിക്കില്ലെന്ന് പ്രഖ്യാപിച്ചു.